Tuesday, October 22, 2013

ഈ സൗന്ദര്യം നിനക്കുമാത്രം



തൃശൂരിലെത്തുന്നവര്‍ ഗുരുവായൂരും ഒഴിവാക്കാറില്ല. എന്നാല്‍ തൃശൂര്‍-ഗുരുവായൂര്‍ റൂട്ടിലുള്ള വിലങ്ങന്‍ കുന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. ബസ്സ്‌ സ്‌റ്റോപ്പിനു പോലും ഇന്ന്‌ ഈ പേരില്ല. മനോഹരമായ ഈ കുന്ന്‌ ഇന്ന്‌ ടൂറിസ്‌റ്റ്‌ ആകര്‍ഷണ കേന്ദ്രമാണ്‌. പ്രകൃത്യാല്‍ തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ കൊടുമുടി ആണ്‌ വിലങ്ങന്‍. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കുന്നിന്‍ ചരിവ്‌. പച്ചത്തുരുത്ത്‌ നഗരത്തില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെമാത്രം. അടാട്ടില്‍ നിന്ന്‌ ഇടത്തോട്ടു തിരിഞ്ഞാല്‍ കുന്നു കയറാം. അമ്പതു ഏക്കര്‍ പരന്നു കിടക്കുന്ന കുന്ന്‌ മനോജ്ഞമായ ദൃശ്യവിരുന്നാണ്‌ സന്ദര്‍ശകനൊരുക്കുന്നത്‌. വടക്കുഭാഗത്ത്‌ നോക്കെത്താ ദൂരത്തോളം കോള്‍പടവുകള്‍....പടിഞ്ഞാറ്‌ ചാവക്കാട്‌ കടല്‍വരെ നോട്ടമെത്തും. കടലിലെ അസ്‌തമയം കാണാം കുന്നിന്‍ പുറത്തുനിന്ന്‌.
അടാട്ട്‌ ബസ്‌ ഇറങ്ങിയാല്‍ വിലങ്ങന്‍ കുന്നിലേക്കു കയറാം. ഇന്ന്‌ ഹെയര്‍പിന്നുണ്ട്‌. ഓട്ടോ കിട്ടും. വാഹനങ്ങളും കയറും. എന്നാല്‍ നടന്നു കയറുന്നതാണ്‌ മനോഹാരിത അനുഭവിക്കാന്‍ നല്ലത്‌. കശുമാവും ഞാവലും പേരറിയാത്ത ഒട്ടുവളരെ മരങ്ങളും മുളങ്കാടുകളും തണല്‍ വിരിക്കുന്ന വഴിയിലൂടെ നടന്നു കയറുക, കുടവയറന്‍മാര്‍ക്ക്‌ ക്ഷീണകരമാണ്‌. പക്ഷെ നടന്നെത്തുക...അതു അനുഭവമാണ്‌. ചാലക്കുടി പുഴയുടെ വടക്കേക്കര മുതല്‍ പൊന്നാനി വരെ പരന്നുകിടക്കുന്ന കോള്‍ പാടങ്ങളുടെ സൗന്ദര്യം കാണണോ?. ഇവിടെ വരൂ.....ദൂരദര്‍ശിനിയോ കാമറകളോ കരുതിക്കോളൂ.....അഭൗമമായ ഈ സൗന്ദര്യം ആസ്വദിക്കാന്‍...!.
ഇന്ന്‌ തൃശൂര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ്‌ വിലങ്ങന്‍. ഇവിടെ അമ്യൂസ്‌മെന്റ്‌ പാര്‍ക്കും ചാരുബെഞ്ചുകളും എല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഓണാഘോഷങ്ങള്‍ക്ക്‌ ആതിഥ്യമൊരുക്കാന്‍ ഓപ്പണ്‍ എയര്‍ തിയറ്ററും ഇവിടെ ഉണ്ട്‌. പത്മരാജന്‍ അനശ്വരമാക്കിയ `തൂവാനത്തുമ്പികളിലെ' രംഗങ്ങള്‍ ഈ കുന്നിന്‍മുകളിലാണ്‌ ചിത്രീകരിച്ചത്‌. ഓര്‍മ്മയില്ലേ?. ക്ലാര ആമത്തില്‍ പൂട്ടിയ ഭ്രാന്തന്റെ നിലവിളി കേള്‍ക്കുന്ന രംഗം?.
കടലില്‍ നിന്നും മുന്നൂറു മീറ്റര്‍ ഉയരമുണ്ട്‌ വിലങ്ങന്‍ കുന്നിന്‌. ഒരു മുനിയുടെ പേരുമായി ചേര്‍ത്തും കുന്നിന്റെ ചരിത്രമുണ്ട്‌. മുനി വിലങ്ങനെ കല്ലെറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്‌ ഈ കുന്നുണ്ടായതെന്നാണ്‌ സ്ഥലപുരാണം. ചെമ്മണ്ണും കരിമ്പാറകളും കടന്നു തലപ്പത്തെത്തുമ്പോള്‍, ആളെ എടുത്തുകൊണ്ടുപോകുന്ന കാറ്റുണ്ട്‌....മനുഷ്യനിലെ ദുഃഖങ്ങളെല്ലാം പറത്തിക്കളയുന്ന ഈ കാറ്റ്‌ അനുഭവിക്കുകതന്നെ വേണം...!
തൃശൂര്‍ നഗരത്തിന്റെ നേര്‍ത്ത ദൃശ്യം വിലങ്ങന്‍ സമ്മാനിക്കുന്നു. പ്രശസ്‌തമായ തൃശൂര്‍ പൂരം വെടിക്കെട്ട്‌ വിലങ്ങനില്‍ നിന്നു കാണുന്നവരുണ്ട്‌. മിന്നല്‍ ആദ്യം....പിറകേ അഞ്ചുമിനുട്ടു വൈകി ശബ്ദം...!! നഗരത്തിലെ ഉയര്‍ന്ന കെട്ടിടങ്ങളും പള്ളിമേടയും എല്ലാം പച്ച മേലാപ്പിനു മുകളിലൂടെ ഉയര്‍ന്നു കാണം. അതു മറക്കാനാവാത്ത അനുഭവം തന്നെ. പടിഞ്ഞാറു ചാവക്കാട്‌ കടലിന്റെ അംശം കാണാം കുന്നിന്‍ മുകളില്‍ നിന്നു. പണ്ടു ബ്രിട്ടീഷുകാര്‍ക്ക്‌ ഇതിന്റെ തന്ത്രപ്രാധാന്യം അറിയാമായിരുന്നു. അവര്‍ ഇവിടെ ഒരു നിരീക്ഷണശാല ഉണ്ടാക്കിയിരുന്നു എന്നാണ്‌ ചരിത്രം. ചാവക്കാട്‌ കടലില്‍ ശത്രു കപ്പലുകളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍. ഈ നിരീക്ഷണശാലയുടെ ബാക്കി പത്രങ്ങള്‍ ഇപ്പോഴും കുന്നിന്‍ മുകളില്‍ കാണാം..തൃശൂരിലെത്തുമ്പോള്‍ ഇനി മറക്കാതിരിക്കുക, ഈ സൗന്ദര്യാതിരേകത്തെ....

No comments:

Post a Comment