Sunday, October 13, 2013

കാടിന്റെ വിളികേട്ട്‌ ഒരു പെണ്‍കുട്ടി

വെടിയേറ്റുവീണ ഒരു മഞ്ഞത്താലിക്കുരുവിയെ കൈയിലെടുത്ത കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത്‌ ഒരു ചരിത്രമാണ്‌. ആ കുട്ടിയാണ്‌ പിന്നീട്‌ വിശ്വപ്രസിദ്ധ പക്ഷിശാസ്‌ത്രജ്ഞനായ സലീം അലിയായത്‌. Fall of a Sparrow അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരാണ്‌!. ഇവിടെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ ഒരു പെണ്‍കുട്ടിയാണ്‌ കഥാപാത്രം. ലക്ഷക്കണക്കിനു രൂപ ശമ്പളം വാങ്ങാവുന്ന ജോലി വലിച്ചെറിഞ്ഞാണ്‌ ഇവര്‍ തന്റെ മനസ്സിനെ തൃപ്‌തിപ്പെടുത്തുന്ന മറ്റൊരു വഴി തെരഞ്ഞെടുത്തത്‌. രാധികാ രാമസ്വാമിയെന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ വന്യജീവി ഫൊട്ടോഗ്രാഫറായി മാറുമ്പോള്‍, അവര്‍ പറയുന്നു എന്റെ വഴി തെറ്റിയിട്ടില്ല. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പച്ചപ്പു കണ്ടു വളര്‍ന്ന രാധികയ്‌ക്ക്‌ പ്രിയം പ്രകൃതിയുടെ സംഗീതമായിരുന്നു. അവര്‍ അതു കാമറകളില്‍ പകര്‍ത്തി. കാഴ്‌ചയുടെ സംഗീതമൊരുക്കി.
``വിവാഹശേഷം ഡല്‍ഹിയിലെത്തിയപ്പോള്‍ ഫൊട്ടോഗ്രാഫി എന്റെ ഹോബിയായിരുന്നു. പിന്നീട്‌ അതു ലഹരിയായിമാറി.'-രാധിക പറയുന്നു. ആദ്യമാദ്യം യാത്രാഫൊട്ടോഗ്രഫിയായിരുന്നു. 2004 മുതല്‍ വന്യജീവികളുടെ ജീവിതം പകര്‍ത്താന്‍ തുടങ്ങി. ഏറെ ശ്രമകരമായിരുന്നു അതു. പക്ഷെ, തന്റെ ലഹരിയെ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു അവര്‍. ജോലി വേണ്ടെന്നു വച്ചപ്പോള്‍ കൂട്ടുകാരും വീട്ടുകാരും ഒരുപോലെ ഞെട്ടി. പലരും ഉപദേശിച്ചു. പക്ഷെ, ആ കടുത്ത തീരുമാനത്തില്‍ നിന്ന്‌ അവര്‍ അനങ്ങിയില്ല. ഇന്ന്‌ ലോകത്തിലെ അറിയപ്പെടുന്ന വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രഫറാണ്‌ രാധിക രാമസ്വാമി. ഇന്ത്യയിലെ ആദ്യ വനിതാ വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രഫര്‍.
വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ പോയി വെറുതേ കടുവയുടേയും പുലിയുടേയും പടമെടുത്തു പോരുന്നതല്ല രാധികയുടെ രീതി. മൃഗങ്ങളേക്കാള്‍, കാമറയില്‍ പതിയാന്‍ മടികാണിക്കുക പക്ഷികളാണ്‌. മണിക്കൂറുകളോളം വ്യൂഫൈന്‍ഡറിലൂടെ നോക്കിയിരുന്ന്‌ അവസാനം പടമെടുക്കാന്‍ തുടങ്ങുമ്പോള്‍ പക്ഷി പറന്നകലും!. മാസങ്ങള്‍ നീളുന്ന കാത്തിരിപ്പാണ്‌ അതുല്ല്യമായ തന്റെ ഓരോ ഫ്രെയിമിനു പിന്നിലുമെന്നു രാധിക പറയുമ്പോള്‍ അതു വെറുംവാക്കല്ല. അതോടെ മുഴുവന്‍ സമയവും പക്ഷികള്‍ക്കു പിന്നാലെയുള്ള യാത്രയായി ഈ പെണ്‍കുട്ടിയുടെ ജീവിതം മാറി.
`ഒരു സ്‌ത്രീ എന്ന നിലയില്‍ ഈ പ്രൊഫഷന്‍ കൊണ്ടു നടക്കാന്‍ എനിക്കു ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. അതേ സമയം, വന്യജീവി ഫൊട്ടോഗ്രഫി കഠിനമായ ഒന്നാണെന്നു സമ്മതിക്കുകയും ചെയ്യുന്നു. ഒരുപാടു പ്രായോഗിക ബുദ്ധിമുട്ടുകള്‍ അതിനുണ്ട്‌. ഇച്ഛാശക്തിയുണ്ടെങ്കില്‍ അതൊക്കെ മറികടക്കാവുന്നതേയുള്ളൂ. കാമറയും മൃഗങ്ങളും ലിംഗ വിവേചനമുള്ളവയല്ല'- രാധിക ചിരിക്കുന്നു.
വനയാത്രക്കിടയില്‍ മറക്കവയ്യാത്ത ഒട്ടേറെ ദൃശ്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്‌ ഇവര്‍ ഓര്‍ക്കുന്നു. ടഡോബ കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൂന്നു പെണ്‍കടുവളും കുഞ്ഞുങ്ങളും കളിച്ചുല്ലസിച്ചുകൊണ്ടിരുന്ന കാഴ്‌ച മറക്കാനാവാത്ത അനുഭമായിരുന്നു എന്ന്‌ രാധിക. മണിക്കൂറുകളാണ്‌ ഇവയെ കാമറയില്‍ പകര്‍ത്താനായി ചിലവഴിച്ചത്‌. ഭരത്‌പൂരില്‍ വച്ച്‌ സരസന്‍ കൊക്ക്‌ ഇണകളുടെ `നൃത്തം' കാണാനിടയായത്‌ അപൂര്‍വ്വ അനുഭവമായിരുന്നു. നിശാചരികളായ പുള്ളിനത്തുകളുടെ പ്രണയചേഷ്ടകള്‍ കാണാന്‍ കഴിഞ്ഞത്‌, ഹരിയാനയിലെ സുല്‍ത്താന്‍പുര്‍ ദേശീയ പാര്‍ക്കില്‍ വച്ചാണ്‌. പരസ്‌പരം ചേര്‍ന്നിരുന്ന്‌ കൊക്കുരുമ്മിയും തൂവലുകള്‍ പരസ്‌പരം ചീകിയൊതുക്കിയും ഇരുന്ന നത്തുകള്‍ ഒരു ദൃശ്യവിരുന്നായിരുന്നു എന്ന്‌ രാധിക ഓര്‍ക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിശാലമായ വന്യമൃഗസംരക്ഷണകേന്ദ്രം, ആഫ്രിക്കയിലെ സരങ്കെറ്റി നാഷണല്‍പാര്‍ക്കിലും രാധികയുടെ കാമറ കണ്‍ചിമ്മിത്തുറന്നു. അപൂര്‍വ്വസുന്ദരമായ ചിത്രങ്ങള്‍ ലോകത്തിനു കിട്ടി. ഇന്ത്യയില്‍ വന്യജീവിഫൊട്ടോഗ്രഫി ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നു പറയുന്ന രാധിക, അതിനു ഇറങ്ങുന്നവര്‍ക്കുള്ള ഉപദേശവും നല്‍കുന്നു. ` ശരിക്കും ഇഷ്ടത്തോടെ മാത്രമേ ഇതിനു ഇറങ്ങേണ്ടതുള്ളൂ. സാങ്കേതികവശങ്ങള്‍ മാത്രം അറിയുന്നതല്ല വന്യജീവി ഫൊട്ടോഗ്രഫി. നിങ്ങള്‍ ഒരുപാടു സമയം ഫീല്‍ഡില്‍ ചിലവഴിക്കേണ്ടതുണ്ട്‌. അതിനേക്കാളുപരി പക്ഷികളേയും മൃഗങ്ങളേയും സംബന്ധിച്ച്‌ ആഴത്തിലുള്ള അറിവും അതിനു ആവശ്യമാണ്‌'. വടക്കും തെക്കും മധ്യ ഇന്ത്യയും കടന്ന്‌ കിഴക്കന്‍ മേഖലയില്‍ പര്യടനത്തിനു പുറപ്പെടുന്ന രാധിക ഏറ്റവും ആരാധിക്കുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ ആര്‍തര്‍ മോറിസും ജോണ്‍ ഷായുമാണ്‌. രാധികയുടെ പ്രകൃതിചിത്രങ്ങള്‍ക്കായി കാത്തിരിക്കുക..

No comments:

Post a Comment