Thursday, October 10, 2013

വംശനാശഭീഷണിയില്‍ പുലികള്‍



 ഓണനാളുകളില്‍  തൃശൂര്‍ക്കാരന്റെ ഹൃദയതാളമാണ്‌ `പുലിക്കൊട്ട്‌'. പാണ്ടിയുടെയും പഞ്ചാരിയുടേയും പഞ്ചവാദ്യത്തിന്റേയും നാട്ടില്‍ ഇങ്ങിനെയൊരു `കൊട്ട്‌' നെഞ്ചിലേറ്റുന്ന തൃശൂര്‍ക്കാരനോടു ചോദിക്കൂ: അവന്‍ ആ താളത്തിനനുസരിച്ച്‌ ചുവടുവച്ചുകാണിക്കും!. ശരീരഭാഷതന്നെ മാറും....
നാലോണനാളില്‍ തൃശൂര്‍ നഗരം കൈയടക്കുന്ന ജനാവലി. പൂരം കഴിഞ്ഞാല്‍ ഏറ്റവും ജനത്തിരക്കേറുന്ന ഒരേ ഒരു ദിവസമാണ്‌ പുലിക്കളി ദിവസം. മേളവും ആനയും കഴിഞ്ഞാല്‍, തൃശൂര്‍ക്കാരന്റെ മനസ്സില്‍ പിന്നെ ഈ `പുലി'കളേയുള്ളൂ.
കേരളത്തിലെ തനതായ ഒരു കലാരൂപമാണ്‌ പുലികളി എന്നു പറയാമെങ്കിലും തൃശൂരിന്റെ പുലിക്കളി ഒന്നു വേറെയാണ്‌. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്‌ഥലങ്ങള്‍.. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്‌ഥാനമാണെന്നത്‌ ഇതിന്റെ സാംസ്‌കാരിക നഗരത്തിന്റെ ഹൃദയത്തിലുളള സ്ഥാനം വ്യക്തമാക്കുന്നു. മാസങ്ങളുടെ അധ്വാനമാണ്‌ ഓരോ പുലിക്കളിസംഘത്തിനും പറയാനുള്ളത്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി. വേഷം കെട്ടല്‍ തലേന്നേ തുടങ്ങും. ശരീരത്തിലെ രോമങ്ങളാകെ വടിച്ചാണ്‌ ചായം തേപ്പ്‌. മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികളാണ്‌ നഗരം വിറപ്പിക്കുക. പുലിക്കൊട്ടിന്റെ ചടുലതാളത്തിനൊത്ത്‌ ചുവടുവച്ച്‌ അരമണികിലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടങ്ങള്‍ ശക്തന്റെ രാജവീഥി നിറയും. നടുവിലാല്‍ ഗണപതിക്ക്‌ മുമ്പില്‍ നാളീകേരമുടച്ചാണ്‌ ഓരോ പുലി സംഘവും കളി തുടങ്ങുക. ഈ കീഴ്‌വഴക്കം ഇന്നും ചോരാതെ സൂക്ഷിക്കുന്നു.
തൃശൂരിലെ പുലിക്കളിയ്‌ക്ക്‌ ചരിത്രപ്രാധാന്യം ഉണ്ട്‌. ടിപ്പുവിന്റെ ആക്രമണകാലത്ത്‌ തൃശൂരിലെത്തിയ പഠാണികളില്‍ നിന്നാണ്‌ ഈ കലാരൂപത്തിന്റെ ഉദയം. ശക്തന്റെ അനുഗ്രഹാശിസ്സോടെ തൃശൂരിന്റെ ഭാഗമായ പഠാണികളുടെ പള്ളി പോസ്‌റ്റ്‌്‌ ഓഫീസ്‌ റോഡില്‍ ഇപ്പോഴുമുണ്ട്‌. മറ്റു മുസ്ലിം പള്ളികളില്‍ നിന്നു വ്യത്യസ്ഥമായി ഇവിടെ വെള്ളിയാഴ്‌ചകളിലെ പ്രഭാഷണങ്ങള്‍ ഇന്നും തമിഴിലാണ്‌.
പതിനഞ്ചും ഇരുപതും പുലിക്കളിസംഘങ്ങള്‍ അരങ്ങുവാണ കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇന്ന്‌ പത്തോളം സംഘങ്ങള്‍ മാത്രമാണ്‌ ഈ കലാരൂപം അവതരിപ്പിക്കുന്നത്‌. ഒരു കാലത്ത്‌ കടുത്ത മത്സവും സംഘങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു.
വര്‍ദ്ധിച്ചുവരുന്ന ചിലവു താങ്ങാനാവാത്തതാണ്‌ പുലിക്കളി സംഘങ്ങളെ പിന്നോട്ടടിക്കുന്നത്‌. സര്‍ക്കാര്‍ സഹായം നാമമാത്രമാണെന്ന്‌ സംഘങ്ങള്‍ പരിഭവപ്പെടുന്നു. ഇന്ന്‌ എട്ടും ആറും സംഘങ്ങള്‍ മാത്രമാണ്‌ നഗരത്തില്‍ എത്തുന്നത്‌. കോര്‍പറേഷന്‍ ധനസഹായം 35,000 രൂപയില്‍നിന്നു 50,000 രൂപയായി വര്‍ധിപ്പിച്ചതാണ്‌ പുലിക്കളി ആസ്വാദകര്‍ക്കുള്ള ഏക ആശ്വാസവാര്‍ത്ത.ഓരോ ദേശത്തും സാമ്പത്തികലാഭനഷ്ടങ്ങള്‍ നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉല്‍സാഹക്കമ്മിറ്റിക്കാരാണു പുലിക്കളിയെ നിലനിര്‍ത്തുന്നത്‌. അല്ലെങ്കില്‍ ഈ പുലികള്‍ക്കും വംശനാശം വന്നു പോയേനേ....

No comments:

Post a Comment