Wednesday, October 2, 2013

പുനര്‍ജനിയുടെ പുണ്യവുമായി വില്വമല



ഇഹപര പാപങ്ങളത്രയും കഴുകിക്കളഞ്ഞ്‌ ജന്മം ശുദ്ധീകരിച്ചെടുക്കുക. ഇന്നുവരെ ജീവിച്ചതില്‍ നിന്നും മാറി ഒരു പുതുജന്മം നേടിയെടുക്കുക...തൃശൂര്‍ ജില്ലയിലെ വില്വാദ്രി നാഥ ക്ഷേത്രത്തില്‍ നടക്കുന്ന പുനര്‍ജനി നൂഴലിനു അനേകം അര്‍ത്ഥതലങ്ങളുണ്ട്‌. ജീവിതത്തിന്റെ ഇരുണ്ട പാതകള്‍ പിന്നിട്ട്‌ പശ്ചാത്താപത്തിലൂടെ ഒരു നവജീവിതം നേടിയെടുക്കുകയാണിവിടെ. വിശ്വാസവും പുരാണവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്ന വില്വാദ്രിമലയിലേയ്‌്‌ക്ക്‌ യാത്രയാകുമ്പോള്‍ മനസ്സില്‍ ഒട്ടേറെ ചിന്തകള്‍ പടര്‍ന്നു പന്തലിച്ചു.
വില്വാദ്രി ക്ഷേത്രത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ കിഴക്കുഭാഗത്താണ്‌ പുനര്‍ജനി ഗുഹ. വില്വാദ്രിമലയിലേക്ക്‌ രണ്ടുവഴികളാണ്‌ ഉള്ളത്‌. ലക്കിടിയില്‍നിന്നും നേരിട്ട്‌ മല്ലേശമംഗലം ആലിന്‍ചുവട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയും ഇവിടെയെത്താം.
ദര്‍ശനത്തിനുശേഷം കിഴക്കേനടവഴിയാണ്‌ പുനര്‍ജനിയിലേക്ക്‌ ഭക്‌തര്‍ പ്രവേശിക്കുന്നത്‌.
ഭൂതമല, വില്വമല, മൂരിക്കുന്ന്‌ എന്നീ മനോഹരങ്ങളായ പാറക്കൂട്ടങ്ങളാണ്‌ വില്വമലയായി അറിയപ്പെടുന്നത്‌. എല്ലാസമയത്തും കാടുപിടിച്ചു കിടക്കുന്ന ഈ മലകളിലൂടെ വേണം പുനര്‍ജനി ഗുഹയിലെത്താന്‍.
ഭക്‌തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ്‌ പുനര്‍ജനി നൂഴലിന്‌. കാനനപാതകള്‍ വെട്ടിനിരപ്പാക്കി ഡിസംബറില്‍ മാത്രമാണ്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കുന്നത്‌.
വില്വാദ്രിക്ഷേത്ര ദര്‍ശനംവഴി പുണ്യംനേടിയ അശരീരികളായ പ്രേതങ്ങള്‍ക്ക്‌ മുക്‌തിലഭിക്കുന്നതിനുവേണ്ടി പരശുരാമന്‍ ദേവരാജാവായ ദേവേന്ദ്രനോടപേക്ഷിക്കുകയും വിശ്വകര്‍മ്മാവിനെക്കൊണ്ട്‌ നിര്‍മ്മിക്കുകയും ചെയ്‌തതാണ്‌ പുനര്‍ജനി ഗുഹ എന്ന്‌്‌ ഐതിഹ്യം. പുനര്‍ജനി താണ്ടുന്ന ജീവജാലങ്ങള്‍ക്ക്‌ മുക്‌തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. വൃശ്‌ചികമാസത്തിലാണ്‌ പുുനര്‍ജനി നൂഴല്‍. ഗുരുവായൂര്‍ ഏകാദശി ദിവസം വില്വാദ്രിക്ഷേത്രപൂജകള്‍ക്കുശേഷമാണ്‌ പുനര്‍ജനിയാത്ര തുടങ്ങുക. മേല്‍ശാന്തിമാര്‍ തീര്‍ത്ഥംതളിച്ച്‌ ശുദ്ധിയോടെ പുലര്‍ച്ചെ മൂന്നുമണിയോടെ കിഴക്കേനടയിലെ ആലിന്‍ചുവടുവഴി ഗുഹയിലേക്കുള്ള യാത്ര തുടങ്ങും.
പുനര്‍ജനി നൂഴല്‍ ദുഷ്‌കരവും ഇരുട്ടുനിറഞ്ഞ ഗുഹയിലൂടെ ആയതിനാലും സ്‌ത്രീകളെ  നൂഴാന്‍ അനുവദിക്കാറില്ല.
ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട്‌ ഏകദേശം 20 മിനിറ്റുകൊണ്ട്‌ കിഴക്കേമലയുടെ വടക്കേചെരിവിലെത്തി ആദ്യം ഗണപതി തീര്‍ത്ഥത്തില്‍ സ്‌പര്‍ശിക്കും. ഈ തീര്‍ത്ഥസ്‌പര്‍ശനത്തിനുശേഷമാണ്‌ പുനര്‍ജനി മലയിലേക്ക്‌ കയറുക. തെക്കുകിഴക്കുഭാഗത്തെ പാപനാശിനീ തീര്‍ത്ഥമുണ്ട്‌. കടുത്ത വേനലിലും വറ്റാത്ത ഈ ഉറവയില്‍ ഗംഗയുടെ സാന്നിധ്യമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ തീര്‍ത്ഥവും സ്‌പര്‍ശിച്ചശേഷമാണ്‌ നൂഴലിനായി ഗുഹാമുഖത്തേക്കിറങ്ങുക. കഴിഞ്ഞ 15 വര്‍ഷമായി പുനര്‍ജനി നൂഴുന്ന പാറപ്പുറത്ത്‌ പി.രാമചന്ദ്രന്‍, 25 വര്‍ഷത്തെ നൂഴല്‍നേതൃത്വമുള്ള ചന്തു എന്ന രാമചന്ദ്രന്‍ എന്നിവരാണ്‌ ആദ്യം ഗുഹയിലേക്ക്‌ പ്രവേശിക്കുക. പ്രധാനപൂജാരിമാരുടെ നേതൃത്വത്തില്‍ ഗുഹാമുഖത്ത്‌ നടക്കുന്ന പൂജകള്‍ക്കുശേഷം രാവിലെ അഞ്ചുമണിയോടെ പുനര്‍ജനി നൂഴല്‍ ആരംഭിക്കും.
പരസ്‌പരം സഹായിച്ചുകൊണ്ടുമാത്രമേ പുനര്‍ജനി പ്രവേശനം സാധ്യമാകുകയുള്ളൂ. മുന്‍പില്‍ പോകുന്ന ഭക്‌തന്റെ കാലില്‍പിടിച്ച്‌ അയാള്‍ തിരിയുന്നതിനും ചെരിയുന്നതിനും അനുസരിച്ച്‌ മറ്റുള്ളവരും അങ്ങനെ ചെയ്‌ത്‌ മെല്ലെ മുന്നോട്ടു നീങ്ങണം. പലസ്‌ഥലത്തും മലര്‍ന്നും കമിഴ്‌ന്നും ഇഴഞ്ഞും വേണം മുകളിലേക്കുള്ള ദുഷ്‌കരമായ പാറ കയറാന്‍. സഹയാത്രികനെപ്പോലും കാണാന്‍ കഴിയാത്തത്ര കൂരിരുട്ടിലൂടെ പരസ്‌പരം പിടിച്ചുകൊണ്ടുള്ള യാത്രയാണിത്‌. അടിയുറച്ച വിശ്വാസവും ഭക്തിയും മാത്രമാണ്‌ ഇവിടെ ആശ്രയം. ഇങ്ങനെ 2025 മിനിറ്റുകള്‍ളെടുത്താണ്‌ ഗുഹയുടെ ബഹിര്‍ഗമന ഭാഗത്തെത്തുന്നത്‌. പിന്നെ പരശുരാമന്‍ തീര്‍ത്ത പാതാള തീര്‍ത്ഥം കുടിച്ച്‌ പടിഞ്ഞാറു ഭാഗത്തുള്ള ഐരാവതത്തിന്റെ കൊമ്പുതട്ടിയുണ്ടായ തീര്‍ത്ഥമായ കൊമ്പുതീര്‍ത്ഥം കൊണ്ടു ക്ഷീണമകറ്റും. തുടര്‍ന്ന്‌ ദേവേന്ദ്രന്റെ അമ്പേറ്റുണ്ടായ അമ്പുതീര്‍ത്ഥവും കഴിക്കുന്നു. ഗുഹയിലൂടെ നൂണ്ടു കയറി ഈ തീര്‍ത്ഥങ്ങള്‍ കഴിക്കുന്നതോടെ ഒരു ജന്മം പൂര്‍ത്തിയായതായാണ്‌ കണക്കാക്കുക. പുനര്‍ജനി നൂഴലിന്റെ ഐതിഹ്യം ഇതത്രെ. ഒരു പുതിയ ജീവിതം ഭൂമിയില്‍ വച്ചു തന്നെ നേടിയെടുക്കുക!.

No comments:

Post a Comment