Thursday, October 17, 2013

സീപിയുടെ കണ്ണട



അള്‍ഷിമേഴ്‌സ്‌ ദിനത്തിനു വേണ്ടി ഒരിക്കല്‍, പാര്‍വ്വതി പവനനെ പോയി കണ്ടു ഐറ്റം തയ്യാറാക്കവേ, സംസാരം CPയിലേയ്‌ക്കു വന്നു. ചിറ്റേനിപാട്ട്‌ പട്ടഞ്ചേരി രാമചന്ദ്രന്‍ എന്ന സാക്ഷാല്‍ സിപി രാമചന്ദ്രന്‍. പാര്‍വ്വതി പവനന്റെ മൂത്ത ജ്യേഷ്‌ഠന്‍.
ഏട്ടന്റെ ഓര്‍മ്മയായി സൂക്ഷിക്കാന്‍ കഴിഞ്ഞ ഒരേ ഒരു വസ്‌തു- കണ്ണട എന്റെ കൈയില്‍ വച്ചു തന്നു, പാര്‍വ്വതിചേച്ചി. മറ്റൊരു ഓര്‍മ്മ വസ്‌തു- സിപിയുടെ ഒരു ജൂബ- കൊച്ചിയില്‍ താമസിക്കുന്ന മറ്റൊരു സഹോദരി സരോജത്തിന്റെ കൈയിലാണ്‌.
ഒടുങ്ങാത്ത ഓര്‍മ്മകളാണ്‌ മനസ്സിലൂടെ പാഞ്ഞുപോയത്‌, കറുപ്പും വെളുപ്പുമായി. ഡല്‍ഹിയില്‍ നിറഞ്ഞു നിന്ന പത്രപ്രവര്‍ത്തകന്‍. ഇന്ത്യയുടെ ചരിത്രം സൃഷ്ടിക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും അടുത്തു നിന്നു നോക്കിക്കണ്ട സിപി...ഡല്‍ഹി പ്രസ്‌ക്ലബിന്റെ സ്ഥാപക പ്രസിഡന്റ്‌.. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലിയിലിരിക്കെ പത്രമുതലാളിയായ ബിര്‍ളക്കെതിരേ കേസുകൊടുത്തു വിജയിച്ച സിപി...പത്രാധിപരുടേയും പത്രമുതലാളിയുടേയും അധികാരപരിധി നിര്‍ണയിച്ച വിധി!. കടുത്ത ഇടതുപക്ഷക്കാരനായിട്ടും, പാര്‍ട്ടിയുടെ പോക്കില്‍ അസ്വസ്ഥനായി ലേഖനമെഴുതിയതിന്‌ പാര്‍ട്ടിപുറത്താക്കിയ സിപി...
ഒരു ഫീച്ചര്‍ തയ്യാറാക്കി പത്രത്തിന്റെ വാരാന്ത്യപതിപ്പിനു കൊടുത്തു. സിപി മരിച്ചതിന്റെ പത്താം വര്‍ഷം. ലേഖനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടാത്തതുകൊണ്ടോ, സണ്‍ഡേയുടെ ചുമതലക്കാരന്റെ വിവരക്കേടുകൊണ്ടോ അതു ഉള്‍പ്പേജിലാണ്‌ അടിച്ചുവന്നത്‌- കറുപ്പും വെളുപ്പുമായി. അതോടെ സണ്‍ഡേയിലേക്കുള്ള ഫീച്ചര്‍ എഴുത്തു നിര്‍ത്തി.

No comments:

Post a Comment